അങ്കമാലി: അങ്കമാലി മോർണിംഗ് സ്റ്റാർ കോളജ് വിദ്യാർഥിനി ജാസ്ലിയയെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ ഓടിച്ചിരുന്ന ഡോക്ടറെ പിടികൂടുന്നതിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ഒളിവിലുള്ള കോട്ടയം അതിരമ്പുഴ പണ്ടാരകളം വീട്ടിൽ സിറിയക് പി. ജോർജിനെ പിടികൂടുന്നതിനായാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കുറ്റകരമായ നരഹത്യയ്ക്കാണ് ഇയാൾക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.
ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് വിവിധ ഇടങ്ങളിൽ അന്വേഷണം നടത്തി. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇടുക്കി, ഏലപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ പോലീസ് എത്തി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇയാളുടെ അതിരമ്പുഴയിലെ വീട് പൂട്ടിക്കിടക്കുകയാണ്. ബന്ധുക്കളുടെ വീട്ടിലും പോലീസ് അന്വേഷണം നടത്തി. ഇയാളെ പിടികൂടുന്നതിനായി ആലുവ ഡിവൈഎസ്പി എൻ. ബാബുകുട്ടന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.